കെ.എം.മാണി എന്ന പാലാ മരങ്ങാട്ടുപിള്ളി കരിങ്കോഴക്കല്‍ മാണി മകന്‍ മാണിയുടെ അധ്യാപകര്‍ പോലും അദ്ദേഹത്തെ മാണിസാറെന്നേ വിളിക്കൂ. അതെന്താണെന്നു ചോദിച്ചാല്‍ അങ്ങനെയാണ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ നേതാക്കന്‍മാരിലൊരാളാണ് മാണിസാര്‍. അനാവശ്യമായ വിവാദങ്ങളില്‍ തലയിട്ട് അലമ്പുണ്ടാക്കാത്തതുകൊണ്ട് വേറെ ഇമേജുകളൊന്നുമില്ല. മരണവീട്ടില്‍ പോയാല്‍ വിങ്ങിപ്പൊട്ടി കരയുമെന്നല്ലാതെ വേറൊരു ദോഷവുമില്ല.
കേരളാ കോണ്‍ഗ്രസ് എന്ന മലയോര കര്‍ഷക പാര്‍ട്ടി (പിളര്‍പ്പില്‍ നിന്നു പിളര്‍പ്പിലേക്കു നീങ്ങുന്ന ബ്രാക്കറ്റ് പാര്‍ട്ടി എന്നാണ് രണ്‍ജി പണിക്കര്‍ സാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്) ലയിച്ച് ശക്തി പ്രാപിച്ചു സംഘടിക്കുമ്പോള്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും എല്ലാം ഒരേപോലെ അസ്വസ്ഥമാകുന്നത് എന്തുകൊണ്ടാണ് ? ലോക്കല്‍ വേശ്യയെ കല്യാണം കഴിച്ച് ജീവിക്കാന്‍ സമ്മതിക്കില്ല എന്നു പറഞ്ഞതുപോലെ പിളരാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ച് ഒന്നാകുമ്പോള്‍ പൊളിറ്റിക്കലി ഒന്നു കയ്യടിക്കാന്‍ പോലും കൂട്ടാക്കാതെ ഇടഞ്ഞു നില്‍ക്കുന്നവര്‍ ആരെയാണ് പേടിക്കുന്നത് ?
കെ.കരുണാകരനും കെ.ആര്‍.ഗൗരിയമ്മയും കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ രാഷ്ട്രീയനേതാവാണ് മാണിസാര്‍. ഇന്നലെ വന്നുകയറി നിയമസഭയുടെ നടുത്തളത്തില്‍ തുള്ളിക്കളിക്കുന്നവന്‍മാരും മാണി സാറും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന്‍റെ അനുഭവപരിചയം തന്നെയാണ്. രാഷ്ട്രീയപരിചയം കൊണ്ട് മാണിസാറിനെ ഉപദേശിക്കാനോ തിരുത്താനോ ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇത്യാദി ജന്മങ്ങളോ യോഗ്യരല്ല എന്നു പറഞ്ഞാല്‍ അതൊരു കേരളാ കോണ്‍ഗ്രസ്സുകാരന്‍റെ സ്വരമാണ് എന്നാരും പറയരുത്.
മാണിസാറും പി.സി.ജോര്‍ജ് സാറും നേരത്തേ തന്നെ ലയിച്ചു. മാണിയാണ് കേരളത്തിന്‍റെ ശാപം എന്നു പ്രസംഗിച്ചു നടന്ന നേതാവാണ് ജോര്‍ജ്. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിന്‍റെ വികസനം പാലായില്‍ ബ്ലോക്ക് ചെയ്തു നിര്‍ത്തുന്നത് മാണി സാറാണ് എന്നദ്ദേഹം വിശ്വസിച്ചാലും ഇല്ലെങ്കിലും അങ്ങനെ പ്രചരിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫില്‍ നിന്നു പുറത്തായ ജോര്‍ജ് സെക്യുലര്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും ക്ലച്ച് പിടിച്ചില്ല. അതായിരുന്നു കേരളാ കോണ്‍ഗ്രസിലെ അവസാന പിളര്‍പ്പ്. ഒടുവില്‍ മുനയൊടഞ്ഞ ആയുധങ്ങളെല്ലാം മാണിസാറിന്‍റെ കാല്‍ക്കല്‍ വച്ചു വണങ്ങി ജോര്‍ജ് ഡീസന്‍റായി.
ജോസഫ് മാണിയോടൊപ്പം ചേരുന്നത് ചരിത്രപരമായ ഒരു ലയനമാണ്. ജേക്കബും പിള്ളയും ഒന്നും കേ.കോ ചരിത്രത്തില്‍ അത്ര വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരല്ല. പിള്ളയ്‍ക്കു മന്ത്രിസ്ഥാനം കിട്ടിയാല്‍ കെഎസ്ആര്‍ടിസിയുടെ തലസ്ഥാനം കൊട്ടാരക്കരയാകും എന്നു ചിലര്‍ പറയാറുണ്ട്. എല്ലാ ബസ്സുകളും കൊട്ടാരക്കരയ്‍ക്ക്. എല്ലാ സര്‍വീസുകളും കൊട്ടാരക്കരയില്‍ നിന്ന്.
ജോസഫ് ലയിക്കുമ്പോള്‍ സ്വാഭാവികമായും ജോസഫിനെ പിന്തുണയ്‍ക്കുന്ന നല്ലൊരു ശതമാനം ജോസഫ് ഗ്രൂപ്പുകാരും മാണിസാറിനോടൊപ്പം ചേരും. പി.സി.തോമസ് പറയുന്നതുപോലെ ഔദ്യോഗികപക്ഷം അങ്ങനെ കാര്യമായൊന്നുമില്ല. ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്നവര്‍ സിപിഎമ്മിനൊപ്പം നില്‍ക്കണം എന്ന വാശിയുള്ളവരായിരുന്നില്ല, ഒരിക്കലും. പല നേതാക്കളും മാണി ഗ്രൂപ്പുമായി സഹകരിച്ചു പോകണം എന്നഭിപ്രായമുള്ളവരുമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് സൈക്കിളിലിരിക്കുന്ന പി.സി.തോമസ് ഒരു രാഷ്ട്രീയമാലിന്യമാണ് എന്നു ജനങ്ങള്‍ക്കറിയാം. ജനങ്ങള്‍ എന്നു ഞാനുദ്ദേശിക്കുന്നത് കേരളാ കോണ്‍ഗ്രസ് വോട്ടുകള്‍ കിടക്കുന്ന എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളുടെ കാര്യമാണ്. അല്ലെങ്കിലും മൂവാറ്റുപുഴ സീറ്റ് ജോസ് കെ.മാണിക്കു കൊടുത്തതിനു ചീത്ത വിളിച്ചു പുറത്തുപോയ തോമസ് ഇനിയെങ്ങനെ മാണിസാറിന്‍റെ മുഖത്തു നോക്കും ? നേരത്തെ തന്നെ മാണിസാറിന്‍റെ കൂടെക്കൂടിയ ജോര്‍ജ് ആ കണ്‍ഫ്യൂഷനില്‍ നിന്നു രക്ഷപെട്ടു.
മുകളില്‍ പറഞ്ഞതുപോലെ പത്തോ ഇരുപതോ മണ്ഡലങ്ങിലെ രാഷ്ട്രീയം പൂര്‍ണമായും ഒരു സഖ്യകക്ഷിയുടെ നിയന്ത്രണത്തിലേക്കു പോകുന്നത് കോണ്‍ഗ്രസിന് അത്ര പെട്ടെന്നു സഹിക്കാന്‍ കഴിയില്ല. ദുര്‍ബലരായ നേതാക്കളുടെ ഒരു നിരയാണ് ഇന്നു കോണ്‍ഗ്രസിലുള്ളത്. കെ.മുരളീധരനെപ്പോലും പേടിക്കുന്ന അവര്‍ക്ക് കേരളാ കോണ്‍ഗ്രസ്സിനെ എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും. മുരളിയും ശക്തിപ്രാപിച്ച കേ.കോയും ഒപ്പമുണ്ടെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ പ്രകടനം മെച്ചപ്പെടുമെന്നതില്‍ തര്‍ക്കമില്ല.
സംസ്ഥാന രാഷ്ട്രീയം അങ്ങനെ കിടക്കുമ്പോഴും മാണിസാര്‍ ചിലര്‍ക്കൊക്കെ ഒരു ഹാസ്യകഥാപാത്രമാണ്. ഏതാണ്ട് 45 വര്‍ഷമായി കേരളനിയമസഭയിലിരിക്കുന്ന ആ മനുഷ്യനെ അങ്ങനെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല. അദ്ദേഹം ഒരു സമ്മേളനത്തില്‍ പോലും ഉറക്കം തൂങ്ങിയിരുന്നിട്ടില്ല.ഒരു ഘട്ടത്തില്‍ സിപിഎം പിന്തുണയോടെ കേരളത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വരെ മാണിസാറിന്‍റെ നേതൃത്വത്തില്‍ നീക്കം നടന്നിരുന്നു. അന്ന് 19 എംഎല്‍എമാരോ മറ്റോ കേ.കോയ്‍ക്കുണ്ട്. എന്നാല്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ സിപിഎം പുറത്തു നിന്ന് പിന്തുണച്ചുകൊണ്ട് കേ.കോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ല.
പിളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടി എന്ന ആക്ഷേപത്തിനെ മാണി സാര്‍ നേരിട്ട ഡയലോഗ് പിന്നീട് കേരളാ കോണ്‍ഗ്രസ്സിന്‍റെ ആപ്തവാക്യമായി മാറി- പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന കേരളാ കോണ്‍ഗ്രസ്സ് !
പുതിയ ലയനം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. പാലായും തൊടുപുഴയും ചേരുമ്പോള്‍ രാഷ്ട്രീയപരമായി ഒരു പുതിയ അടിയൊഴുക്കിനും സാധ്യതയുണ്ടാകും. ലയിച്ചു പണ്ടാരമടങ്ങി തുള്ളിത്തുളുമ്പി നില്‍ക്കുന്ന കേരളാ കോണ്‍ഗ്സു കാണാന്‍ ഞാന്‍ പോകുന്നുണ്ട്. കണ്ടിട്ടു പറയാം ബാക്കി !
------------------------------------------------------------------
------------------------------------------------------------------
മാണിസാറ് മരത്തില്‍ കണ്ടത്... !!
നുമ്മ മനസില്‍ കാണുന്നത് മാണിസാര്‍ മരത്തില്‍ കാണും.
(മാ: = മാണി, ചെ:= ചെന്നിത്തല, ഉ:=ഉമ്മന്‍ ചാണ്ടി, ജോ:= പി ജെ ജോസഫ്)
05-05-2010
രംഗം ഒന്ന്.
മാ: ഹലോ... ഹലോ..രമേശ് ചെന്നിത്തലയല്ലേ ..?
ചെ: അതേ .. ആരാ .. മുരളിയാണോ.. ഞാന്‍ പറഞ്ഞില്ലേ ഇങ്ങനെ അരമണിക്കൂര്‍ എടവിട്ട് വിളിക്കണ്ടാന്ന്.. ശെരിയാകുമ്പം പറയാം..
മാ: രമേശാ ഇതു ഞാനാ.. മാണി
ചെ: എന്താ മാണിസാറേ?
മാ: അതേ രണ്ടു ദിവസം കഴിഞ്ഞ് ഞങ്ങടെ പൊതുയോഗമൊണ്ട്.. അണികളെ കൈയ്യിലെടുക്കാന്‍ ഞാന്‍ നിങ്ങളെ ഒന്നു ചൊറിയും.. പരിഭവിക്കരുത്.. ബാക്കിയെല്ലാം നമ്മടെ മുന്‍ ധാരണപോലെ പോകുന്നൊണ്ട്.
ചെ: മൈക്കുകിട്ടിയാ മൂന്നാര്‍ മണിയെപോലെ മാണിസാര്‍ ആവുകേലെന്നറിയാം .. എന്നാലും പറേവാ.. ഒരു മയത്തില്‍ മതി..
മാ: നമ്മളു മൂന്നാര്‍ മണീം ജയരാജനും ഒന്നും ആവുകേല.. എന്നാ ശെരി.. ചാണ്ടിയോടുകൂടെ പറഞ്ഞേക്കണേ..
മാ: ഹലോ ജോസഫേ ഞാനാ .. മാണി.. നമ്മടെ പൊതുയോഗം ഒന്നു കഴിഞ്ഞോട്ടെ .. ഞാന്‍ ഒരു അലക്കലക്കുന്നൊണ്ട്.. ചെന്നിത്തലേം ചാണ്ടീം ഒക്കെ നമ്മളുവരച്ച വഴീല്‍ വരുമെന്നേ.. താന്‍ പേടിക്കാതെ.. ഇല്ലത്തൂന്ന് എറങ്ങീട്ട് അമ്മാത്ത് എത്താത്ത സ്ഥിതി ഒന്നും ഞാനായിട്ട് ആക്കുകേല. തന്റെ പേരിലും കുരുവിളേടെപേരിലും ഒരു കേസും അന്വേഷണോം വരുകേല.. പിന്നേ താന്‍ ഒറക്കത്തില്‍ ഞെട്ടുന്നൊണ്ടെന്നോ നെലവിളിച്ചെന്നോ ഒക്കെ നല്ലപാതി പറഞ്ഞെന്ന് ഇവിടെ അവളു പറേന്നേ കേട്ടു.. ഒക്കെ ശെരിയാകുമെടോ.. എന്നാ ശെരി വെക്കുവാ...
രംഗം രണ്ട്.
പൊതുയോഗം.
മാ: “നമ്മളു കൂട്ടുകൂടാന്‍ കൊള്ളാത്തവരാണെങ്കി.. കൂട്ടണ്ടാന്നേ..
സീറ്റില്ലേങ്കി വേണ്ടാന്നേ..
ആരും കൂട്ടിയില്ലേല്‍ ഒറ്റയ്ക്ക് നമക്ക് നിക്കാമെന്നേ
ഞാന്‍ നിയമം പറയാം, വസ്തുത പറയാം, ചരിത്രം പറയാം,
.. ...... ........ .........
...... ....... ........ .....
...... ...... ...... ......”
രംഗം മൂന്ന്.
മാ: ഹലോ.. ചാണ്ടീ.. ഇതു ഞാനാ മാണി.. രാവിലെ എന്തോ കഴിച്ചു..? ഇപ്പൊ എവിടാ ? പിന്നേ.. ഞാന്‍ ചെന്നിത്തലയോടു പറഞ്ഞപോലെ പൊതുയോഗത്തില്‍ നമ്പരിട്ടിട്ടൊണ്ട്.. ഇനി എല്ലാം നിങ്ങടെ കൈയ്യിലാ.. മുറുക്കാനൊള്ളത് മുറുക്കിക്കോണം..
ഉ: ആ .. ഞാന്‍ റ്റീവീല്‍ കണ്ടു.. ശെരി.. ഞാന്‍ ചെന്നിത്തലേ ഒന്നു വിളിച്ചിട്ട് നാളെ പ്രതികരിച്ചോളാം.. എന്നാ ശെരി ..
മാ: ശേരി.. ഞാനാ ജോസഫിനെ ഒന്ന് വിളിക്കട്ടെ..
മാ: ആ.. ജോസഫേ ഞാനാ.. മാണി.. ഇപ്പം തനിക്ക് ഏങ്ങനൊണ്ട്.. ചുക്കുകാപ്പി കുടിച്ചേച്ച് ഒന്ന് ആവി പിടി.. ആ വെറയല്‍ അങ്ങു മാറും.. പി റ്റി തോമസും കൂറുമാറ്റോം ഒന്നും വിഷയമല്ലെന്നേ .. നമക്കറിയാത്ത ഏതു നിയമമാ.. പിന്നെ.. ചാണ്ടീം രമേശും ഒന്ന് കിടുങ്ങീട്ടൊണ്ട്.. അത്തരം അലക്കല്ലേ ഞാന്‍ പൊതുയോഗത്തില്‍ കാച്ചിയത്. രണ്ടും ‘ക’ ‘മ’ ന്ന് മിണ്ടീട്ടില്ലല്ലോ.. സംഗതി നമ്മടെ വഴിക്കുവരും.. നമ്മടെ ശക്തി അവര്‍ക്കറിയാം.. അടുത്ത മന്ത്രിസഭേലും മാണീം ജോസഫും ഒണ്ടാവുമെടോ.. ങാ.. പിന്നേ.. നമ്മടെ ലയനചര്‍ച്ച ഒരു 4-5 ദെവസം കഴിഞ്ഞു മതി, കോട്ടയത്ത് മാതാ അമൃതാനന്ദമയി ഒക്കെ വന്നുപോയി തെരക്കൊഴിയട്ടെ. .. ഏ.. ഏ.. വേറേ എവിടേലും വെച്ചെന്നോ.. ഓ അതിപ്പം നമ്മളു 5-8 പേരു മതിയെങ്കിലും ഇപ്പം കോട്ടയത്തൂന്ന് മാറിയാല്‍ ശെരിയാവുകേല.. പിന്നെ നമ്മളു രണ്ടുപേരുമാവുമ്പം എന്നാ കണക്കു പറയാനാ.. ജോസഫിനൊള്ളത് ജോസഫിന്.. എന്നാ ശെരി.. വെക്കട്ടെ.. ങേ.. ങേ .. കേക്കാന്‍ വയ്യ.. കട്ടായി...
രംഗം നാല്.
ചെ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....
ഉ: ഞാന്‍ വളരെ വ്യക്തമായും ശക്തമായും പറയട്ടെ.. ഇപ്പോള്‍ ജോസഫിനെ യുഡിഎഫില്‍ എടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. ജനങ്ങള്‍ക്ക് ബോധ്യപ്പെടാത്ത ഒരു കൂട്ടുകെട്ട് യുഡിഎഫിനു ഗുണം ചെയ്യില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടാതെ മുന്നണി കൂട്ടായി എടുക്കാത്ത തീരുമാനങ്ങള്‍ക്ക് ഞങ്ങള്‍ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. അതിനായി അധികം സീറ്റും വിട്ടുകൊടുക്കില്ല. ജനങ്ങള്‍ക്ക് അനഭിമതരായ സ്ഥാനാര്‍ത്തികളേയും മുന്നണി പിന്തുണയ്ക്കില്ല....
രംഗം അഞ്ച്.
മാ: എന്റെ ജോസഫേ .. സംഗതി കൈവിട്ടു പോയെന്നാ തോന്നുന്നത്.
ജോ: ഇതെന്നാ മാണിച്ചാ ഈ നേരത്ത് ഇങ്ങനെ പറയുന്നത്.
മാ: എന്നു പറഞ്ഞാ ഞാന്‍ എന്തോ ചെയ്യണം. ഒക്കുന്നതുപോലൊക്കെ ഞാന്‍ പയറ്റി നോക്കിയത് ജോസഫിനും അറിയാമല്ലോ. ഒറ്റയ്ക്ക് നിക്കാമെന്നൊക്കെ വാശിക്ക് പറഞ്ഞെങ്കിലും ആ കരുണാകരനും മുരളീം ജേക്കബ്ബും കൂടെ ഡിഐസി ഒണ്ടാക്കിയത് നമ്മളും കണ്ടതാണല്ലോ. നമ്മടെ യോഗത്തിന്റെ പത്തെരട്ടി ആളുമൊണ്ടാരുന്നു. എന്നിട്ടെന്തായി. എന്തുമ്മാത്രം കൈയ്യും കാലുമിട്ടടിച്ചിട്ടാ കരുണാകരന്‍ കോണ്‍ഗ്രസിലും ജേക്കബ്ബ് മുന്നണീലും തിരിച്ചു കേറിപ്പറ്റീതെന്ന് നമ്മളു കണ്ടതല്ലേ? അതീപ്പിന്നെ ആ മുരളി ഇതുവരെ ഗതി പിടിച്ചിട്ടുമില്ല. എനിയ്ക്കും ആ ഗതി വന്നു കാണാനാണോ ജോസഫ് ആശിക്കുന്നേ..
ജോ: ഇതിപ്പം വിളിച്ചെറക്കീട്ട് അത്താഴമില്ലായോ?
മാ: അതിന് ഞാന്‍ തന്നെ കൈ വിട്ടിട്ടില്ലല്ലോ? പിന്നെ നമ്മടെ ലയന വ്യവസ്ഥകളില്‍ ചില മാറ്റങ്ങള്‍ വേണമെന്നു മാത്രം
ജോ: അതു നമ്മള്‍ മുന്നേ സംസാരിച്ചതല്ലേ.. ?
മാ: ആ സാഹചര്യമാണോ ജോസഫേ ഇപ്പോ.. ചാണ്ടി പറേണപോലെ ഇപ്പോ താന്‍ നിന്നാ ഞങ്ങക്ക് കിട്ടാനുള്ള സീറ്റും പോകും. കുരുവിളേടെ കാര്യോം അതു തന്നാ.. അതുകൊണ്ട് ഈ വരുന്ന എലക്ഷന് നിങ്ങള്‍ കൂടെ നിന്നാ മതി.. മത്സരിക്കണ്ട.. പിന്നെ വല്ല ബൈയെലക്ഷനും വരുവല്ലോ. അപ്പോ നോക്കാം.
ജോ: ഇതൊരുമാതിരി മറ്റേടത്തേ പണിയായിപ്പോയല്ലോ മാണിച്ചാ.
മാ: പിന്നേ .. കണ്ട കന്നംതിരിവൊക്കെ കാണിയ്ക്കുമ്പം ഓര്‍ക്കണമാരുന്നു. ആ പെണ്ണുമ്പിള്ള ഒന്നും വീഡിയോയില്‍ പിടിക്കാഞ്ഞത് ഭാഗ്യം
ജോ: എന്നാ പിന്നെ അന്നു വീറു പറഞ്ഞതു പോലെ വിട്ടേച്ച് ഞങ്ങടെ കൂടെ. എടതുപക്ഷത്തേക്ക് വാ.. അടവുനയമാരുന്നെന്ന് വിജയന്‍ പറഞ്ഞോളും.. മാണിച്ചനെ അവര്‍ക്കും താല്പര്യമാ..
മാ: അതെനിക്കറിയാം പക്ഷേ ഇനി ജീവിതകാലം മുഴുവന്‍ ഞാന്‍ പ്രതിപക്ഷത്തിരുന്നു ചൊറികുത്തുന്നത് ജോസഫിനു കാണണോ?. തല്‍ക്കാലം അതിന് ഞാനില്ല.
ജോ: അപ്പോ ഞാന്‍....
മാ: നിക്കണോ പോണോന്ന് താന്‍ തന്നെ തീരുമാനിക്ക്. ജോസ്മോനേ.. വെള്ളം ചൂടായോ? നല്ല ക്ഷീണം... ഒന്ന് കുളിക്കണം
ജോ: ????????
.....
...
..
.
1 അഭിപ്രായ(ങ്ങള്‍):
ചോദിച്ചാൽ തരാലോ.. മോഷ്ടിക്കണോ? http://kaarnorscorner.blogspot.com/2010/05/blog-post.html
Post a Comment